Media Fx
സൈനികനെ മര്‍ദിച്ച സംഭവം: ശക്തമായ നടപടി വേണമെന്ന് കാനം രാജേന്ദ്രൻ

കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സംഭവത്തില്‍ ദക്ഷിണമേഖലാ ഡിഐജി കൊല്ലം സിറ്റി പൊലീസ് കമ്മിഷണറോട് വിശദീകരണം തേടിയിട്ടുണ്ട്. ഡിജിപിയുടെ നിർദേശപ്രകാരമാണ് ഡിഐജി ആർ നിശാന്തിനി കമ്മിഷണർ മെറിൻ ജോസഫിനോട് റിപ്പോർട്ട് തേടിയത്.
ഇതിനകം മൂന്ന് പൊലീസുകാരെ പ്രാഥമികാന്വേഷണത്തിനെ തുടര്‍ന്ന് സ്ഥലംമാറ്റിയിരുന്നു. കിളികൊല്ലൂർ സ്റ്റേഷനിലെ എസ്ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയർ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി ആർ ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. ആരോപണ വിധേയരായ പലര്‍ക്കെതിരെയും നടപടി സ്വീകരിക്കാത്തത് വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. ഇവർ മൂന്ന് പേർ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും തങ്ങളെ മർദ്ദിച്ചതായി ചൂണ്ടിക്കാട്ടി സൈനികനും സഹോദരനും മജിസ്ട്രേറ്റിന് മൊഴിയും നൽകിയിരുന്നു. പൊലീസിന്റെ ക്രൂരതയും ഇരുവരും മജിസ്ട്രേറ്റിനു മുന്നിൽ വിവരിച്ചു. ഇതിനുപിറകെയാണ് ഡിഐജിയുടെ ഇടപെടല്‍.